രാഗവ്യഥ

ചങ്ങമ്പുഴ കൃഷ്ണപിള്ള

ബാഷ്പാഞ്ജലി

കരിവാര്‍മുകിൽമാല മൂടവേ, കുറച്ചുഞാൻ
കരയാൻ നോക്കി, സഖീ;- കണ്ണുനീർ വരുന്നില്ല.
ഇപ്പരിതാപത്തിന്‍റെ ഘോരമാമെരിതീയി-
ലൽപാൽപമായ് നിശ്ശബ്ദം ദഹിച്ചീടണം ചിത്തം.
കണ്ണുനീർ വരുത്താത്ത കദനം, കദനത്തിൻ-
കണ്ണീരിനെക്കാളേറ്റം ഭേദിക്കും ഹൃദയത്തെ!
സതതംവിലപിക്കുമാഴിയെക്കാളും ദു:ഖം
ഹതമായ് കാട്ടിൽ പൂത്ത മൂകപുഷ്പത്തിൽ കാണും!
അനുരാഗത്തിന്മലര്മെത്തയിലുറങ്ങുമ്പോ-
ളനുവാസരം കാണും സ്വപ്നങ്ങൾ, സുഗന്ധികൾ,
അതിനുണ്ടൊരു മായാദർശിനി;-മനോനേത്ര-
മതിലേപായുംനേരം പ്രപഞ്ചം മണൽത്തരി!
ഞാനെത്ര ഹതഭാഗ്യയാകിലെ,ന്തിന്നെങ്കിലും
മാനസബാഷ്പത്തിന്‍റെ മാധുര്യമറിഞ്ഞല്ലോ