സൗന്ദര്യലഹരി

ചങ്ങമ്പുഴ കൃഷ്ണപിള്ള

ബാഷ്പാഞ്ജലി

പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാൺമൂ
പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ.
ഇത്തരം സൗന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി-
ട്ടെത്ര കാലമാ,യെന്നാലിനിയും തീർന്നില്ലല്ലോ!
ഓരോരോ ദിവസവുമത്യനർഗ്ഘമായീടും
ചാരുതയൊന്നീ ലോകഗാളത്തെപ്പുതുക്കുന്നു.
അല്ലെങ്കിൽ, പ്രാപഞ്ചികജീവിതത്തിനെ, നമ്മ-
ളെല്ലാരുമിതിൻമുൻപേ വെറുത്തുകഴിഞ്ഞേനെ!
പൂർവ്വദിങ്ങ്മുഖത്തിങ്കൽ സിന്ദൂരപൂരംപൂശി-
പ്പൂവിനെച്ചിരിപ്പിച്ചുവന്നെത്തും പുലരിയും;
മുല്ലമൊട്ടുകൾവാരി വാനിങ്കൽ വിതറിക്കൊ-
ണ്ടുല്ലാസഭരിതയായണയുംസന്ധ്യാ ശ്രീയും;
വാനിലുല്ലസിച്ചിടും വാര്മതിയൊഴുക്കുന്ന
പൂനിലാവിങ്കൽ കുളിച്ചെത്തിടും രജനിയും;-
എന്തിനിപ്രകൃതിയിൽ സൗന്ദര്യമയമായു-
ള്ളെന്തും,ഹാ ജീവിതത്തെ മധുരിപ്പിച്ചീടുന്നു!
കുളിർത്തമണിത്തെന്നൽ സൗരഭോന്മദം പൂണ്ടു
തളിർത്ത തരുക്കളെത്തഴുകിത്തളരവെ;
അന്തരംഗാന്തരത്തിലംബരാന്തത്തെയേന്തി-
ത്തന്തിരകളാൽ താളംപിടിച്ചു പാടിപ്പാടി
പാറക്കെട്ടുകൾതോറും പളുങ്കുമണി ചിന്നി-
യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവെ;
മരന്ദം തുളുമ്പുന്ന മലരിൽ ചുറ്റും കൂടി
മുരളും തേനീച്ചകൾ പറന്നു കളിക്കവെ;
വല്ലികാനടികൾ നൽപല്ലവാകുലമായ
ചില്ലകൈയുകളാട്ടി നർത്തനം ചെയ്തീടവെ;
അറിയാതവരോടുകൂടി നമ്മളു,മേതോ
പരമാനന്ദപ്രവാഹത്തിങ്കൽ മുഴുകുന്നു.
ഈ വിധം മനോഹരവസ്തുക്കളെല്ലാം നമ്മെ-
"ജ്ജീവിക്കു, ജീവിക്കു," കെന്നുൽബോധിപ്പിപ്പൂ നിത്യം.
"നുകരു,നുകരു,മത്സൗന്ദര്യം!"-നമ്മോടിളം-
മുകുളം വികസിച്ചു നെടുവീർപ്പിട്ടോതുന്നു.
"മുറുകെ മുകർന്നീടുകോമനേ, പിന്നെപ്പിന്നെ
മറവിക്കകത്തേയ്ക്കു വീണടിയേണ്ടൊരെന്നെ!"
പാടലദലാധരം പേർത്തുമുച്ചലിക്കെ,ച്ചെ-
റ്റാടലാർന്നളിയോടു പനിനീർപ്പൂവർത്ഥിപ്പൂ.
ജീവിതലഘുകാവ്യത്തിൻ പകർപ്പവകാശം
കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ;
നിത്യസുന്ദരമാകും, സ്നേഹഗീതിയാലതു
നിസ്തുലമാക്കിത്തീർക്കാനാവുകി, ലതേ കാമ്യം!
സായാഹ്നരാഗംപോലെ സർവ്വവും തേയാം, മായാം
പോയാലോ പോയി;-പിന്നെയൊന്നു, മില്ലെല്ലാം ശൂന്യം!
ഇന്നുനാമുള്ളോ,രില്ലാത്തവരായ്ത്തീർന്നിടേണം
പിന്നാലെവരുന്നോർക്കൊരന്ധാന്വേഷണത്തിനായ്.
ഇന്നലെ,ത്തേങ്ങിത്തേങ്ങിയെന്തിനോകരഞ്ഞു ഞാ-
നിന്നിനിച്ചിരിക്കട്ടെ;- നാളെഞാനൊഴിഞ്ഞേയ്ക്കാം!
പുതുമേ, വീണ്ടും വീണ്ടും പുൽകുക ലോകത്തെ നീ
'മതി!'- യെന്നവളെക്കൊണ്ടോതിക്കാതൊരിക്കലും!