Babunoufal

അടുത്തൂണ്‍

അക്കിത്തം അച്യുതൻ നമ്പൂതിരി

പട്ടണമോടിക്കിതച്ചെന്‍റെ വാതിലില്‍ വന്നു
മുട്ടി വാത്സല്യത്തോടെക്കുശലം ചോദിക്കുന്നു:

"അടുത്തൂണ്‍ പറ്റി സ്വന്തം ഗ്രാമത്തിലൊരു മാസം
മടുപ്പന്‍ വൈചിത്ര്യരാഹിത്യത്തിലുയിര്‍ത്തോനേ,

എച്ചാരുകസേലയില്‍ ഭൂതകാലാഹ്ലാദത്തി-
ന്നുച്ഛിഷ്ടം നുണച്ചുകൊണ്ടിരിക്കും പാവത്താനേ,

മതിയായില്ലേ നിനക്കേകാന്തനിദ്രാണത്വം?"
ഗതിമുട്ടിയ ഞാനോരുത്തരം കണ്ടെത്തുന്നു:

"മുറ്റത്തു വര്‍ഷം തോറും വിടര്‍ന്നു വാടാറുള്ള
മുക്കുറ്റിപ്പൂവിന്നിതളെത്രയെന്നറിയാതെ

അമ്പത്തൊമ്പതു വര്‍ഷം കടന്നുപോയെന്നുള്ളൊ-
രമ്പരാപ്പാണീ മുഹൂരത്തത്തിലെന്നന്തര്‍ഭാവം.

പറവൂ നിസ്സന്ദേഹമിന്നു ഞാന്‍ മുക്കൂറ്റിപ്പൂ
കരളില്‍ത്തുടുപ്പോലുമഞ്ചിതളുകളത്രേ."


പിന്നെയും മാസം രണ്ടു നീങ്ങവേ, സുവിനീത-
മെന്നാത്മസദനത്തില്‍ സുപ്രഭാതത്തോടൊപ്പം

ജീപ്പില്‍ വന്നിറങ്ങുന്നു നഗരം വീണ്ടും; കാതില്‍-
കേള്‍പ്പൂ ഞാന്‍: "ഇപ്പോളെന്തു ചെയ്വു നീ ജീവാത്മാവേ?

മൂന്നു മാസമായല്ലോ ഗ്രാമജീവിതത്തിന്‍റെ
മൂകവേദനയിങ്കല്‍ നീ മുങ്ങിക്കിടന്നു!

മടുത്തില്ലയോ നിനക്കേകതാനത?" ഞാനോ,
മനസ്സില്‍പ്പരക്കംപാഞ്ഞൊടുവില്‍പ്പറയുന്നു,

"മുക്തകണ്ഠം ഞാനിന്നു ഘോഷിപ്പൂ നിസ്സന്ദേഹം
മുറ്റത്തു നിലപ്പനപ്പൂവിനാറിതളത്രേ!'