നിദ്രാടനത്തിലെ സ്വപ്നഭംഗം

അനിൽ പനച്ചൂരാൻ

ഏതോ പുസ്തകത്തിന്‍റെ താളിൽ
ഞാൻ നേർത്ത നിദ്രാനുഭൂതിനുണഞ്ഞുണരും വരെ
കാത്തിരിക്കും വിളക്കേ പൊലിയുക!
പകരുവാനെന്‍റെ ഗ്രന്ഥിയിൽ സ്നേഹകണം ബാക്കിയില്ല..!
കത്തിപ്പടരും വെളിച്ചത്തിലെൻ കണ്ണ്
നക്കിതുടയ്ക്കുന്ന നാവു വരണ്ടിതാ
ഇരുളിലേയ്ക്കു തുറക്കുമീ വാതിലെൻ കരളിലേയ്ക്കോ?
അതോ പൊരുളറിയാതെ അലയുന്ന
പാന്ഥന്‍റെ പാന്ഥേയമാകും വ്യഥയിലേയ്ക്കോ?
ഇനിയെത്രനാൾ എണ്ണുവാൻ വിരലില്ല..
മനമില്ല മനസ്സാക്ഷിസൂക്ഷിപ്പുകാരനില്ല..
കണ്ണീലെ കരി തൊട്ട് കരളിന്‍റെ ഭിത്തിയിൽ
അന്നു നീ എഴുതിയ വർണ്ണാക്ഷരങ്ങളിൽ
വരളുന്ന തൊടിയിലെ തൊണ്ടനീർ വറ്റിയ
വെറ്റമഷിതണ്ട് കൊണ്ട് ഞാൻ തഴുകുമ്പോൾ
പഴയകിനാവിന്‍റെ മുറിയിലേയ്ക്കാരോ
താക്കോൽ പഴുതിലൂടെ എത്തിനോക്കുന്നുവോ..?