ഗ്രാമശ്രീകള്‍ 

കടത്തനാട്ട് മാധവി അമ്മ


നാണിച്ചു പോകുന്നു,നീളന്‍ കുട ചൂടി
ഞാനീ വരമ്പിന്‍ കൊതുമ്പില്‍ നില്ക്കെ,

ഏതൊരു വിശ്വവിദ്യാലയത്തിങ്കലെന്‍
സോദരിമാരേ,പഠിച്ചു നിങ്ങള്‍?

കൈവശമാക്കുവാനിക്കലാവൈഭവ-
മേതൊരദ്ധ്യാപകന്‍ കൂട്ടുനിന്നു?

കന്നിനെല്‍ക്കണ്ടമുഴുതുമറിക്കുന്നു.,
മണ്ണിന്‍ പുതുമണം പൊങ്ങിടുന്നു

ഉണ്ണിക്കതിരോന്‍റെ പൊന്‍നുകപ്പാടേറ്റു
വിണ്ണിന്‍ വിളിപ്പാടും ചോന്നിതല്ലോ!

അങ്ങേലുമിങ്ങേലും പെണ്ണുങ്ങള്‍ പാഞ്ഞെണീ-
റ്റന്യോന്യം ചൊല്ലിവിളിക്കയായീ

വേലിപ്പടര്‍പ്പിലെ പച്ചിലച്ചാര്‍ത്തിങ്ക-
ലോലക്കിളികള്‍ ചിലച്ചിടുന്നു.

ചെന്നിക്കല്‍ കെട്ടിച്ചെരിച്ചു നിറുത്തിയ
ചെമ്മേലും കുന്തളബന്ധങ്ങളില്‍

'തുമ്മാന്‍' ചെരുതിയുടുപുടത്തുമ്പുക-
ളൊന്നു മേലാക്കം കയറ്റിക്കുത്തി

കാലുപുതയും വരമ്പത്തെപ്പാഴ്ച്ചളി-
ത്താരയില്‍ത്താമരത്താര്‍ വിടര്‍ത്തി

വന്നു തുടങ്ങീ ജഘനഭരാലസ,
മന്ദഗമനകള്‍ ഗ്രാമശ്രീകള്‍.

നീലനിറത്തില്‍ കുളുര്‍ത്ത പൂമേനിയില്‍
സൂരകിരണത്തുടിപ്പുമേന്തി

നീളെ നിരന്നു, മനോഹരനീരദ-
മാലകളംബരകേദാരത്തില്‍!

മന്ദമുണര്‍ന്നു ദിഗന്തങ്ങള്‍ ,നേരിയ
മഞ്ഞുപോല്‍ പൂമഴയൊന്നു പാറി.,

പച്ചിലക്കൂട്ടവും പാടവും മാടവും
ചക്രവാളാന്തവുമെങ്ങുമെങ്ങും

ഒന്നു കുളിര്‍ന്നു നനഞ്ഞു ഹാ!യെന്തൊരു
സുന്ദരാലേഖ്യം നീ കേരളമേ!

കിക്കിളികൂട്ടിയുഴവുചാലില്‍ക്കൂടി
'പൊക്കിള' പൊന്തും വയല്‍ച്ചളിയില്‍

മന്ദമിറങ്ങി, നിരന്നു, നിലകൊണ്ടു
പെണ്ണുങ്ങള്‍ ,മണ്ണിന്നരുമമക്കള്‍,

കൈകള്‍ കിണഞ്ഞു പണികയായ് ഞാറിന്മേല്‍
കാല്‍കള്‍ ചളിയില്‍ കുതിക്കയായി

താഴെ ,വയലില്‍ ,നിരയായ് നിരയായി
നീലനിരാളം വിരിയുകയായ്.

വായുവില്‍,കേരള വീരാപദാനങ്ങ-
ളാലോലനര്‍ത്തനമാടുകയായ്!

സന്തതതൂലികാസാഹചര്യം കൊണ്ടു
നൊന്തു മരവിച്ച മല്‍ക്കരമേ!

മഞ്ജുളമിക്കലാസൃഷ്ടിക്കു മുമ്പിലാ-
യഞ്ജലിയര്‍പ്പിക്കു, ഭക്തിപൂര്‍വ്വം!

ചേര്‍ക്കുണ്ടില്‍ത്താഴ്ത്തുമീത്തൂവിരല്‍ത്തുമ്പത്രെ
നാട്ടിന്‍റെ നന്മകള്‍ നെയ്തെടുപ്പൂ!