ഉപ്പ
കുരീപ്പുഴ ശ്രീകുമാർ

ഉപ്പ
പെടാപ്പാടുപെട്ട്
കിട്ടിയതീ ചോറ്

ഉപ്പ
കടുംവെട്ടുകൊണ്ട്
കെട്ടിയതീ വീട്

ഉപ്പ
പുളിമുട്ടം കീറി
കുത്തിയ കിണറ്

ഉപ്പ
തന്നമുത്തമാണെന്‍
നെറ്റിയിലെ പാമ്പ്‌.

പെറ്റനാളിലുമ്മ പോയ
തീക്കരപ്പന്‍ ഞാന്
ഉപ്പ കോരിത്തന്നതാണ്
ഞാന്‍ കുടിച്ച പാല്.

മദ്രസ വിട്ടോടി വന്നു
ഞാന്‍ കരഞ്ഞനാളില്‍
ചിത്രപുസ്തകങ്ങള്‍ തന്ന്
കൂട്ടിരുന്നെന്നുപ്പ.

ബൈക്കുമുട്ടി പ്ലാസ്റ്ററിട്ട്
ഞാന്‍ കിടന്ന മാസം
ഒപ്പരം കിടന്നു കഥ
ചൊല്ലിത്തന്നെന്നുപ്പ.

മുത്തുനബിപ്പോര്‍കഥകള്‍
ബുദ്ധസന്ദേഹങ്ങള്‍
കൃഷ്ണദൂത്,സീതാവ്യഥ
ക്രിസ്തുസഞ്ചാരങ്ങള്‍.
ഒക്കെയും പിഴിഞ്ഞൊഴിച്ച്
ജ്ഞാനദാഹം മാറ്റി
സ്വപ്നസ്വിച്ചില്‍ സ്പര്‍ശിച്ചെന്നും
വെട്ടമിട്ടെന്നുപ്പ.

നിസ്കരിച്ചു പാതെറുത്ത്
ശവ്വാല്‍മേഘം പോകെ
സല്‍ക്കരിച്ച തേന്‍മഴയ്ക്ക്
കൈ കൊടുത്തെന്നുപ്പ.

നോക്കിനോക്കി കണ്ണുപോയ
പാവമാമെന്നുപ്പ
കൊച്ചുമൈലാഞ്ചിത്തണലില്‍
വിശ്രമിക്കും നേരം
ദുഃഖരക്തമുറഞ്ഞാറി
നിന്ന മീസാന്‍കല്ല്‌
മുദ്ര വച്ച വാക്കിനാലെന്‍
മജ്ജയുരുക്കുന്നു.

നേത്രദാന പത്രികയില്‍
ഒപ്പുവച്ച ഞാനോ
സ്നേഹനദിപ്പൂങ്കരയില്‍
കാത്തു കാത്തിരിപ്പൂ.

ഉപ്പ
വിയര്‍പ്പുപ്പു തൂകി
ചോപ്പു ചേര്‍ത്ത റോസ

ഉപ്പ
പുഞ്ചിരിച്ച കണ്ട്
വെള്ളയിട്ട മുല്ല

ഉപ്പ
കണ്ണുനീര് കൊണ്ട്
തീര്‍ത്തു മഞ്ഞുതുള്ളി

ഉപ്പ
ചിന്തച്ചെന്തീ കൊണ്ട്
പൂട്ടിയെന്നടുപ്പ് .

ഉപ്പ
എന്‍റെയുപ്പയെനി-
ക്കുജ്ജ്വലനക്ഷത്രം.

ഉപ്പ
എന്‍റെയുപ്പയെനി-
ക്കക്ഷയ പാല്‍പാത്രം.