അപ്പോള്‍

എം ആര്‍ രേണുകുമാര്‍

നനഞ്ഞ
കൈയുകള്‍
പാവാടയില്‍
തുടച്ചിട്ട് വാസന്തി
പകര്‍ത്തുബുക്ക്
തുറക്കുകയായിരുന്നു

രാഹുലന്‍ 
മീനയുടെ ചെവിയില്‍
ഒരു കുഞ്ഞുരഹസ്യത്തിന്‍റെ 
ചുരുള്‍ നിവര്‍ത്തുകയായിരുന്നു

നിഖില്‍ നബീസുവിന്‍റെ
പട്ടുകുപ്പായത്തിന്‍റെ
പളപളപ്പില്‍ കണ്ണുമഞ്ചി
ഇരിക്കുകയായിരുന്നു

കാര്‍ത്തിക് 
പൊട്ടിപ്പോയ
വള്ളിച്ചെരുപ്പ്
ശരിയാക്കുകയായിരുന്നു

അമ്മിണിടീച്ചര്‍
തലേദിവസത്തെ
എഴുത്തുകള്‍ ബോര്‍ഡേന്ന്
തുടച്ചുകളയുകയായിരുന്നു

അപ്പോഴായിരുന്നു
മാനമിരുണ്ടതും
മഴ പെയ്തതും
കാറ്റിന്‍റെ ചങ്ങലയറ്റതും
ഒരു മരം പൊടുന്നനെ.....