മഴ

എം ആര്‍ രേണുകുമാര്‍

ബെല്ലടിക്കുമ്പോള്‍
ക്ലാസ്സിലേക്ക്
ഞങ്ങളോടൊപ്പം മഴയും
ഓടിക്കയറും

ബെഞ്ചില്‍
ഡെസ്കില്‍
മേശപ്പുറത്ത്
ആരോടും ചോദിക്കാതെ
തോന്നിയിടത്തൊക്കെ
കയറിയിരിക്കും

ആരു പറഞ്ഞാലും
ഇറങ്ങിപ്പോകില്ല.
ആര്‍ക്കുമായില്ല
അതിന്‍റെ പേരു വെട്ടാന്‍

കടലാസു കപ്പല്‍
മുങ്ങുമ്പോള്‍
വീട്ടിലേക്ക്
ഞങ്ങളോടൊപ്പം മഴയും
ഓടിക്കയറും

കൊരണ്ടിയില്‍
തഴപ്പായില്‍
കയറ്റുകട്ടിലില്‍
കണ്ടയിടത്തൊക്കെ
കയറിയിരിക്കും

ആരു പറഞ്ഞാലും 
ഇറങ്ങിപ്പോകില്ല.
ആര്‍ക്കുമായില്ല
അതിനെ എടുത്തെറിയാന്‍

ഞങ്ങളുടെ
സ്കൂളിന്‍റെ പുറകിലായിരുന്നു
മഴയുടെ സ്കൂള്.
ഞങ്ങളുടെ
വീടിന്‍റെ പുറകിലായിരുന്നു
മഴയുടെ വീട്.

ആകയാല്‍
പോക്കും വരവും
ഒരുമിച്ചായി.
തീറ്റയും കുടിയും
ഒരു പാത്രത്തീന്നായി.
കെട്ടിപ്പിടിച്ചുറക്കം
ഒരു പായിലായി.

ഞങ്ങള്‍ക്ക്
പനി വരുമ്പോള്‍ മാത്രം
ഇറയത്തേക്കിറങ്ങിനിന്നാ
മഴ കണ്ണു തുടയ്ക്കാനും
മൂക്കു പിഴിയാനും തുടങ്ങും