ആത്മാർപ്പണം
എൻ. കുമാരനാശാൻ

ചേതനാചേതനമിപ്രപഞ്ചം
സർവം വിളക്കുന്ന കെടാവിളക്കേ
സമസ്തഭവ്യങ്ങളുമുള്ളിലാഴ്ത്തും
സ്നേഹപ്പരപ്പിൻ‌കടലേ, തൊഴുന്നേൻ.

തെളിക്കയെൻ‌കണ്ണുകൾ കൂരിരുട്ടും
തിക്കുന്ന മഞ്ഞും ഭഗവൻ, തുടയ്ക്ക
വിളിക്കയമ്പാർന്നവിടുത്തെ മുൻപിൽ
വിരഞ്ഞു തപ്പിത്തടയുന്നൊരെന്നെ.

അല്ലെങ്കിലിക്കാടുകൾ വെട്ടിനീക്കി-
യകത്തെഴുന്നള്ളുക,യെൻ‌കുടിഞ്ഞിൽ
അരക്ഷണം വിശ്രമമഞ്ചമാക്കി-
യങ്ങെന്‍റെ “ആത്മാർപ്പണ”മേറ്റുകൊൾക.

മഹാവനം നിൻ മലർവാടിയാക,
മുള്ളൊക്കെയും നൻ‌മുകുളങ്ങളാക,
മഹേശ, നിൻ സന്നിധികൊണ്ടു ദുഷ്ട-
മൃഗങ്ങളും ഗായകദേവരാക.

സർവം മറന്നിന്നൊരു പാറ്റപോൽ നിൻ-
സംസർഗ്ഗനിർവാണരസത്തിൽ മുങ്ങാൻ
കാമിപ്പൂ ഞാനീശ്വര, കാൽക്ഷണം നീ
കാണിക്കയമ്പാർന്ന മുഖാരവിന്ദം.