ഭാഷാമേഘസന്ദേശം
എൻ. കുമാരനാശാൻ

കാണപ്പെട്ടുള്ള കൃത്യസ്‌ഖലനമതിനൊരാ-
ണ്ടാർന്നു കാന്താവിയോഗം

ക്ഷീണശ്രീയാകുമാറദ്ധനദനുടെ കടും
ശിക്ഷയാൽ യക്ഷനേകൻ

വാണാൻ വൈദേഹി നീരാടിയ മഹിമയെഴും
വാരിയും ഭൂരിവൃക്ഷ-

ശ്രേണീച്ഛായാഭിരാമാങ്കണനിരയുമെഴും
രാമഗിര്യാശ്രമത്തിൽ.

യോഷാരത്നത്തെ വേർപെട്ടതിലഥ ചില മാ-
സം കഴിച്ചാമുഴങ്കൈ

ശോഷിച്ചൂരിത്തെറിച്ചങ്ങനെ വളകൾ വെടി-
ഞ്ഞീടുമാക്കാമി കണ്ടാൻ

ആഷാഢത്തിന്‍റെയൊന്നാം‌ദിനമതിലൊരു മേ-
ഘം തടംപുക്കു മന്ദ്രാ-

ഘോഷം കുത്തിക്കളിക്കും കരിയൊടുകിടയാം
കാന്തിപൂണ്ടന്തികത്തിൽ.

ഒട്ടേറെക്‌ഖേദമുണ്ടെങ്കിലുമതികുതുകം
ചേർക്കയാൽ യക്ഷനുള്ളിൽ-

ക്കെട്ടിസ്തംഭിച്ച കണ്ണീരൊടുമതിനെ നെടും
ചിന്തയാൽ നോക്കിനിന്നാൻ

തിട്ടം സംഭോഗികൾക്കും തരളത കരളി-
ന്നേകുമാമേഘമാക്കൈ

കെട്ടിപ്പുൽകാൻ കൊതിക്കും കമനിയകലെയാം
കാന്തനെന്തായിരിക്കും.

വന്നെത്തീടും നഭസ്സിൽ പ്രണയിനിയവൾ വാ-
ണീടണം പ്രാണനാർന്നി-

ട്ടെന്നിച്ഛിച്ചംബുജത്തിൻവഴി നിജസുഖവൃ-
ത്താന്തമെത്തിക്കുവാനായ്

ഉന്നിച്ചെന്നാശു പുത്തൻ കുടജമലരതും
തൂകിയാവന്ന മേഘം-

തന്നെപ്പൂജിച്ചു തുഷ്ട്യാ കുശലവുമനുമോ-
ദിച്ചു ചോദിച്ചു യക്ഷൻ.

തീ വെള്ളം കാറ്റു മുറ്റും പുകയിവ തിരളും
തുച്ഛമാം മേഘമിന്നെ-

ങ്ങാ വൈദഗ്ദ്ധ്യം കലർന്നുള്ളൊരുവനിഹ വഹി-
ക്കേണ്ട ദൂതെങ്ങു പാർത്താൽ

ഏവം തെല്ലും നിനയ്ക്കാതവനതിനൊടുമു-
ൽക്കണ്ഠയാലന്നിരന്നാൻ

പോവില്ലേ ചേതനാചേതനമിവയൊടുമർ-
ത്ഥിച്ചു കാമാതുരന്മാർ?

പേരാളും പുഷ്കരാവർത്തകനിരയുടെ വംശത്തിലുദ്‌ഭൂതനിച്ഛാ-
ചാരൻ വിണ്ണോർവരൻ തന്നുടെയനുചരനാണങ്ങു ഞാനിങ്ങറിഞ്ഞേൻ
ദൂരസ്ഥൻ ദൈവയോഗാലിവനിവിടെയിരക്കുന്നു വേണ്ടീലയിഷ്ടം
പൂരിച്ചില്ലെങ്കിലും പ്രാർത്ഥന വലിയവരോടല്പരേകുന്നതേക്കാൾ.