ഭാരതമയൂരം അഥവാ നമ്മുടെ മയിൽ
എൻ. കുമാരനാശാൻ

ഇങ്ങനെ ഭംഗിയിണങ്ങിവിളങ്ങുമൊ-
രീശ്വരസൃഷ്ടിയുണ്ടോ-
യിങ്ങെങ്ങുപാർത്താലുമേഴാഴി ചൂഴ്ന്നെഴു-
മൂഴിയിൽ തേടിയാലും?
പൊങ്ങിയ പാറമേൽ പൂമ്പീലിച്ചർത്തു
വിതുർത്തിമ്മയിലാടുന്നൂ
നിങ്ങൾ മിഴിതുറന്നൊന്നഹോ! നോക്കുവിൻ
നോക്കുവിൻ! സോദരരേ.


കൊണ്ടല്‍പോയ് താരങ്ങൾ മിന്നും കുവലയ-
നീലമാം വിൺപരപ്പോ
വണ്ടൊളിവാർവനം പൂത്തു വിലസും
വസുമതിമണ്ഡലമോ
തിണ്ടാടി വട്ടത്തിൽ തൂവർണ്ണധോരണി
തൂവുന്നു നീയിതുകൾ,
രണ്ടിനുമുള്ളിൽ മഴവില്ലോ രണ്ടുമോ
മൂനുമോ പൂമ്മയിലേ.


പച്ചപ്പുൽക്കാന്തി ചിതറും മരതകം
നീലം ചെമ്പദ്മരാഗം
സ്വച്ഛമാം തൂവൈരം സാഗരമൗക്തികം
സൗ‍വർണ്ണഗോമേദകം
ഇച്ചൊന്ന രത്നങ്ങൾ പെറ്റെഴുമിന്ത്യയെ-
ന്നമ്മയെന്നോമയിലേ-
യുച്ചത്തിൽ പാടിയുദഞ്ചിതകൗതുകം
താണ്ഡവം ചെയ്യുന്നു നീ?


പാവനയോഗികൾ കാട്ടിൽ നിൻപാദത്തി-
ലാസനം ശീലിക്കുന്നു,
ദേവസേനാപതി വൻ‌പടമുമ്പിൽ സ-
വാരിചെയ്യുന്നു നിന്നിൽ
ഹാ! വന്മുഗളനൃപാസനമായി നീ-
യാംഗലാധീനമായി,
കേവലം ചാരുമയൂരമേ കാണ്മവ-
ർക്കാർക്കു നീ കാമ്യമല്ല?


ഉന്നമ്രചൂടാമകുടവുമുദ്ഗള-
നാളമണിച്ചെങ്കോലും
മിന്നും ചിറകിൻ‌തഴകളും മോഹന-
പിഞ്ഛാതപത്രംതാനും
ധന്യമയൂരമേ നിന്നിൽ തെളിയിച്ചു
നിത്യസ്വരാജ്യമാളും
അന്യൂനശ്രീയമ്മഭാരതഭൂമിതാ-
നാനന്ദാവാസഭൂമി.