ഭാഷാമനീഷാപഞ്ചകം എൻ. കുമാരനാശാൻ |
---|
ശങ്കരാചാര്യരൊരുനാൾ
ശാശ്വതാനന്ദമേകിടും
വാരാണസിക്ഷേത്രമതിൽ
വരും വഴിയിൽ വേടനായ്,
പോന്നാൻ ശ്രീപാർവ്വതിജാനി
"പോ! പോ!"യെന്നാൻ ദ്വിജോത്തമൻ
ഉടനാചാര്യരോടേവം
സ്ഫുടമാ വേടനോതിനാൻ
ദേഹം ദേഹത്തെ വേർപെട്ടോ,
ദേഹി വേർപെട്ടു ദേഹിയോ
ആഹാ പോകേണ്ടു? ഹാ വിപ്രാ!
മോഹിക്കുന്നെന്തുരയ്ക്ക നീ?
വ്യത്യാസം ഗംഗയാട്ടേ, പറയനുടെ പഴ-
ഞ്ചോലയാട്ടേ വരുന്നോ
മിത്രച്ഛായയ്ക്കു, മൺപൊൻകുടമിവയിലെഴും
വിണ്ണിനുണ്ടോ വികല്പം
പ്രത്യക്കാം നിസ്തരംഗോദയനിഭൃതനിജാ-
നന്ദബോധാർണ്ണവത്തിൽ
പ്രത്യേകം വിപ്രനാരാരിഹ പറയനഹോ-
യെന്തു വൻഭ്രാന്തിയെല്ലാം!
പഞ്ചകം
ജാഗ്രന്നിദ്രാസുഷുപ്തിത്രയമതിലൊരുപോൽ
ജാഗരിക്കും വിളക്കായ്
വായ്ക്കുന്നല്ലോ വിധാതാവുടെയുടലിലൂറു-
മ്പുള്ളിലും വിശ്വസാക്ഷി;
ആർക്കുണ്ടാബോധമേ ഞാൻ സുദൃഢമപരമ-
ല്ലെന്ന ധീ വിപ്രനാവാ-
മോർക്കിൽച്ചണ്ഡാളനാവാമവനിഹ ഗുരുവാ-
മമ്മതം സമ്മതം മേ.
ബ്രഹ്മം ഞാനിപ്രപഞ്ചം സകലവുമിഹ ചിൻ-
മാത്രമത്രേ നിനച്ചാൽ
നിർമ്മിച്ചീടുന്നതും ഞാൻ ത്രിഗുണശബളയാം
മായയാലായതെല്ലം
ഇമ്മട്ടാർക്കാണുറപ്പാസ്ഥിരപരമപദ-
ത്തിൽ സ്വയം വിപ്രനാവാം
ചെമ്മേ ചണ്ഡാളനാവാ-മഹനിഹ ഗുരുവാ-
മമ്മതം സമ്മതം മേ.
നേരേയീവിശ്വമെല്ലാം ഗുരുവചനബലാൽ
നിത്യമല്ലെന്നുറച്ചും
പാരം ബ്രഹ്മത്തെയോർത്തും സ്ഥിരതയതിൽ മുതിർ-
ന്നന്തരാ ശാന്തനായും
പാരാതാഗാമിഭൂതക്രിയകളെ നിജബോ-
ധാഗ്നിയിൽ ചുട്ടുമംഗം
പ്രാരബ്ധത്തിന്നു വിട്ടും മരുവുമിഹ മഹാ-
നിമ്മതം സമ്മതം മേ.
ഓർക്കുന്നേതുള്ളിലെന്നും പശുനരസുരവൃ-
ന്ദങ്ങൾ ഞാൻ ഞാനതെന്നായ്
പാർക്കുന്നീ യക്ഷദേവാദികൾ ജഡത വെടി-
ഞ്ഞേതിനാൽ ചേതനംപോൽ.
ഉൾക്കാമ്പിൽ ഭക്തിയാർന്നാനിജവിഷയഘനാ-
ച്ഛന്നബോധാർക്കനേക്ക-
ണ്ടുൽക്കൂലാനന്ദമേലും യതിഗുരുവരനാ-
ണമ്മതം സമ്മതം മേ.
ഏതാനന്ദാംശലേശം തടവിയിഹ സുഖി-
ക്കുന്നു വൃന്ദാരകന്മാ-
രേതാശാന്താന്തരാത്മാവതിലിയലുകയാൽ
യോഗിമാർ നിര്വൃതന്മാർ
ഏതാനന്ദാർണ്ണവത്തിൽ ഗളിതമതി പര-
ബ്രഹ്മമാം ബ്രഹ്മവിത്ത-
ല്ലേതാളായാലുമിന്ദ്രാർച്ചിതപദനവനാ-
മിമ്മതം സമ്മതം മേ.