മംഗളാശംസകൾ
എൻ. കുമാരനാശാൻ

താനേ പോയ് വർഷമിപ്പോൾ ധരണി സുഭഗ-
സസ്യാഢ്യയായ് വിണ്ണിലെങ്ങും
വാനോര്യാനത്തിൽ വെള്ളക്കൊടിനിരകൾ
കണക്കായ് പറക്കുന്നു മേഘം,
നൂനം വഞ്ചിഭൂവാസവനു തിരു-
വയസ്സമ്പതും നാലുമായെ-
ന്നാനന്ദം ദ്യോവിലും ഭൂവിലുമിയലു-
കയാം ചേതനാചേതനങ്ങൾ.

പുരുകൃപയൊടു നമ്മെപ്പോറ്റുമിപ്പൊന്നുമൂലം
തിരുവടിയവതാരംചെയ്തൊരന്നാൾ തുടങ്ങി
ഉരുസുകൃതമുയർന്നോരൂഴിയിൽ ചെയ്തു ചുറ്റീ-
ട്ടരുണനൂഴറിയൻപത്തെട്ടു തീർത്ഥാടനങ്ങൾ.

നാലക്ഷരം തിരിയുവോർ നലമോടുപാടു-
മാലക്ഷമാര്യഗുണമഞ്ജരിയാർന്നു നിത്യം
കാലക്ഷയം തടവിടാതിഹ കല്പകം‌പോൽ
മൂലക്ഷമാരാമണ, നിന്തിരുമേനി വാഴ്ക!

സമ്പത്തും സുഖവും സമസ്തഗുണവും
സൽകീർത്തിയും സാന്ദ്രമാ-
യമ്പത്തെട്ടു ശര‍ത്തു ധന്യതരമാ-
തീർന്നു ഭവത്സേവയാൽ
മുമ്പത്തേയവ വെല്ലുമാറണിനിര-
ന്നെത്തും ശുഭബ്ദങ്ങൾ മേ-
ലൻപത്യന്തമെഴുന്ന വഞ്ചിനൃപതേ,
തൃക്കാൽമെതിക്കമിനി.

ഛിദ്രംവിട്ട ഗുണങ്ങൾ തിങ്ങി വിലസും
ശ്രീമൂലഭൂപാലകോ-
ന്നിദ്രശ്രീയുതഭാഗ്യവാൻ കടലിനെ-
പ്പൊക്കാൻ ചൊരിക്കും സദാ
സദ്രക്ഷാനിപുണങ്ങളാം മൃദുകടാ-
ക്ഷത്തിൻ തരംഗങ്ങളാൽ
ഭദ്രം പാൽക്കടൽമേൽ ശയിച്ചു പരിശോ-
ഭിക്കും കൃപത്തേൻ‌കടൽ/
ഇന്നല്ലോ സുദിനം ചിരം ധരയിൽ നാ-
മാശിച്ച ലോകോത്സവം
വന്നല്ലോ കരുണാപയോധി മഹിത-
ശ്രീവഞ്ചിഭൂവാസവൻ
ചെന്നർക്കാമലകാന്തി പൂണ്ടു കയറു-
ന്നല്ലോ ശുഭാവസമായ്
നിന്നമ്പും പുരുഷായുഷാംബരലസ-
ന്മദ്ധ്യത്തിൽ നിത്യോജ്ജ്വലൻ

ശ്രീയുക്തം നിജഷഷ്ടിപൂർത്തിമഹമീ-
ശ്രീമൂലഭൂപൻ നയി-
ച്ചായുസ്സിന്നപരാർദ്ധമായനിതര-
ക്ഷേമത്തൊടെത്തീടുവാൻ
വായുപ്രേരിതപത്മമൊത്തു രമത-
ന്മേലിലും ഭജിപ്പോരിലും
ചായും കൺ‌മുന നീട്ടിടട്ടെ ഭഗവാൻ
ശ്രീ പത്മനാഭൻ സദാ.

ശ്ലഥരസത വിടാതെ സല്പ്രബന്ധ-
ഗ്രഥനമനോജ്ഞ ചരിത്രഭൂതിയാർന്നും
വ്യഥ സകലമെഴാതെയും ശതാബ്ദം
പ്രഥയൊടു വാഴുക വഞ്ചിമൂലഭൂപൻ!

വടിവിൽ വലിയ വഞ്ചിവംശകീർത്തി-
ക്കൊടിമരമായ കൃപാലു മൂലഭൂപൻ
നെടിയ ഹരികടാക്ഷമാം കയറ്റിൻ-
പിടിയൊറു നിൽക്ക നിവർന്നു നീണ്ടകാലം.

വിലതടവിയ വഞ്ചിമന്ദിരത്തിൻ-
വിലയമെഴാത്ത വിളക്കു മൂലഭൂപൻ
വിലസുക ഫണിശായിതൃക്കടക്കൺ
വിലസിതമാം നവതൈലവീചിയാലെ.

നല്ലതേകുക കനിഞ്ഞു നിത്യമീ-
യല്ലൽതീർത്തു നൃപജന്മതാരകം
കൊല്ലവർഷശിശുവിൻ കഴുത്തിൽ ഞാ-
ന്നുല്ലസിക്കൊമൊരു ദിവ്യഭൂഷണം.

ജാതിക്കൊക്കെയുമതുപോലെയിമ്മതങ്ങൾ-
ക്കേതിന്നും സമനിലതേടിയെന്നുമാർക്കും
ഭൂതിക്കായ് വിലസണമുന്നതപ്രഭാവൻ
ജ്യോതിസ്സഞ്ചയപതിപോലെ മൂലഭൂപൻ.

ഹാ! മൂലദിവാകരനാവിർഭൂതനായോര-
ശ്രീമെത്തും ശുഭകാലം പിന്നെയും വരുന്നല്ലോ

താമരകൾക്കുമാത്രം താങ്ങലാം താനെന്നായി
സ്വാമിയെച്ചൊല്ലുന്നതു സത്യമല്ലഹോ പാർത്താൽ.

ഇക്കുപ്പച്ചെടിയേയുമവനംചെയ്യുന്നല്ലോ
പൊല്ക്കരം നീട്ടിദ്ദേവനാകയാൽ കൃതജ്ഞമായ്

ഉൽക്കടഭക്തിയോടുമുൾക്കാമ്പു തുറന്നിനി
പുല്ക്കൊടിപ്പൂവേ, നീയും പാടുക മംഗളങ്ങൾ.