ഒരു അനുതാപം
എൻ. കുമാരനാശാൻ

പോരും ധീരത ചിത്തമേ, പ്രിയമെഴു-
ന്നെന്നമ്മ പോയാൾ വിര-
ഞ്ഞാരാൽ നോക്കുക ദൂത്യപത്രമിതിലി-
ക്കാണുന്ന രൂക്ഷാക്ഷരം
നേരാമായതു നേരുതന്നെയറിവി-
ക്കൂ സാധുവെന്മാതുലൻ
പാരിൽ പ്രാണിഗളസ്ഥയാം‌മൃതി മരി-
ക്കാമമ്മ രോഗാതുരാ.


വല്ലാതിങ്ങനെ മൂഢഭാവമൊടവി-
ശ്വാസം വഹിക്കുന്നുതേ
കല്ലാമെന്മനമമ്മ പോയി മനമേ,
ഹാ പോയി, കേണീടു നീ
അല്ലെങ്കിൽ കനിവേതെനിക്കു വിരഹ-
ക്ലേശാർത്തയാം തായെ ഞാൻ
തെല്ലും ഹാ! ഗണിയാതെയിന്നിരുപതാ-
ണ്ടോളം കഴിച്ചു ജഡൻ.


ഓർക്കുമ്പോൾ വാണിപോലെയെന്‍റെ കരൾ ദം-
ക്കുന്നുതേയമ്മതൻ-
നേർക്കേതും കനിവെന്നി ഹന്ത! നെടുനാൾ
ഞാൻ ചെയ്ത ദുസ്സാഹസം
ആർക്കും ദേയമതായ ദര്ശനസുഖം
താനും തദാശാഭരം
തീർക്കും‌മട്ടുതകീല ഞാൻ-ഇനി നിന-
ച്ചാലും ഫലിച്ചീടുമോ?


തീരട്ടേ വ്യഥ തുള്ളിയശ്രുപൊഴിവിൻ
നേത്രങ്ങളേ, കണ്ണുനീർ
തോരാതെതന്നെ നിനച്ചൊരമ്മ മൃതയായ്
ഹാ! ചിന്തതാനന്തരാ
പാരം ചൂടെഴുമാറുചെയ്തശ്ഹൽകെടു-
ത്തീടാത്ത ഘർമ്മാബ്ദമായ്
പൂരിക്കുന്നിതുമെന്‍റെ നീരസവിവേ-
കത്തിൻഫലം കേവലം.


രണ്ടാണ്ടുള്ളിലൊരിക്കലാം, ജനനി, മൂ-
ന്നാണ്ടുള്ളൊരുന്നാളിലാം
കണ്ടീടുന്നതു നാം, അതും ചില നിമേ-
ഷംകൊണ്ടു വേർപാടിനാം
ഉണ്ടാമെന്‍റെ കിനാവുമുത്സവമതാ-
യമ്മയ്ക്കു ഞാനോ സമുൽ-
കണ്ഠാസംഭ്മേകി ഹന്ത! സുഖമേ-
കീട്ടില്ലയിന്നാള്വരെ.


എന്മേൽ പ്രീതിയുടും ക്ഷമിക്കയപരാധം
ഞാൻ ക്ഷമിച്ചണ്ണിയെ-
ന്നമ്മേ ചൊല്ലുക-കഷ്ടമമ്മ മൃതയായ്
പൊങ്ങില്ല നാവിങ്ങിനി!
ശർമ്മം ചേർപ്പതിനെന്‍റെ സാന്ത്വവചനം
ചെല്ലില്ല കര്ണ്ണങ്നളിൽ
ധർമ്മാതിക്രമഭീരു ഞാന്-അനുശയം
ശേഷിച്ചെനിക്കെന്നുമേ.


നൂനം ദേഹികൾ ദുർന്നിവാരഗതിയാം
യന്ത്രത്തിലൊന്നിൽ തിരി
‍ഞ്ഞുനച്ഛന്ദമുഴന്നീടുന്നു ബത! നാം
കാണുന്നതില്ലെങ്കിലും
ഞാനാർദ്രാശയ, നമ്മയാർത്തിമതി, ഞ-
ങ്ങൾക്കെന്തിനന്യാദൃശം
താനേവന്നു വിയോഗം, ഓർക്കിലഴലേ-
റുന്നൂ ജയിച്ചു വിധി.


അച്ഛൻ നന്ദനവത്സലൻ സുചരിതൻ
ദ്യോവേറിയസ്സംഭവം
തച്ചീലീവിധമെന്നെയന്നിളയകാ-
ലത്തും പ്രവാസത്തിലും
അച്ഛിന്നം വളരും പ്രിയങ്ങൾ പരിബാ-
ധിക്കാം-അതല്ലമ്മയിൽ
സ്വച്ഛന്ദം തനയർക്കെഴും സഹജമാം
കൂറൊന്നു വേറൊന്നുമാം.


ഈഷൽസൗഖ്യവുമെന്നിയേ വിധവയാ-
മെന്നമ്മ ഖേദിച്ചു ഞാൻ
തോഷം‌പൂണ്ടു സുഹൃജ്ജനങ്ങളൊടുമായ്
വാണേൻ കൃതാർത്ഥൻ ചിരം
ദോഷാശാങ്കി നുകർന്നതങ്ങൊടുവിലോ-
ക്കാനിക്കുമാറിന്നതിൽ
ദോഷം തോന്നിയെനിക്കു ഭൂതസുഖവും
ദു:ഖീഭവിക്കുന്നുതേ.


പ്രത്യക്ഷക്ഷണമാത്മഭോഗസദൃശം
ഭാവിച്ചിടും ഭാവിയെ
സ്മൃത്യാരൂഢസുഖാസുഖങ്ങളിൽ നിറം
തേയ്ക്കും തനിക്കൊത്തപോൽ
മർത്ത്യൻ നീണ്ടൊരുകാലതന്തുനടുവേ
നിൽക്കുന്നു, ചൂടൊന്നുപോൽ
മദ്ധ്യം കത്തിയെഴും ശലാകയുടെ ര-
ണ്ടറ്റത്തുമെത്തുന്നുതാൻ


കൈവിട്ടേൻ സമുദായകൃത്യഭരമെ-
ല്ലാം വേഗ്ഗമമ്മയ്ക്കു ഞാൻ
കൈവല്യാവഹമായ വൃത്തിയൊടണ-
ഞ്ഞുൾത്തീ കെടുത്തീടുവാൻ
ഹാ! വാഞ്ഛിച്ചു, ഹതാശനായി! - നിമിഷം
നീട്ടയ്ക കൃത്യം ബുധൻ
ദൈവത്തിൻ‌ഗതി നാഗയാനകുടിലം,
നീർപ്പോളയിജ്ജീവിതം.


ശോകത്താലിഹ”യോഗ”സംഗതി സമാ-
ധാനം തരുന്നില്ലെനി-
ക്കേകന്നീല ചിരാനുഭൂതരസമി-
ന്നദ്ധ്യാത്മബോധം സുഖം
ഹാ! കഷ്ടം! സുഖമല്ലതാൻ സുഖവും ഇ-
ല്ലൈകാന്തികം സൗഖ്യം-ഈ
ലോകപ്രീതിദശാനിബന്ധനി, ഉപാ-
സിക്കുന്നു ദു:ഖത്തെ ഞാൻ.