പരിവർത്തനം
എൻ. കുമാരനാശാൻ

കരഞ്ഞുകൊണ്ടു കൂമനും കുറുക്കനും ഗമിക്കവേ
വിരഞ്ഞു കുക്കുടങ്ങൾ മോദകാഹളം വിളിക്കവേ
എരിഞ്ഞുയർന്നെഴും ദിനേശ കൂസിടാതെയെങ്ങുമേ
തിരിഞ്ഞു നിന്നിടാതെ നിൻ‌വഴിക്കു പോക പോക നീ.

അറയ്ക്കകത്തെഴുന്നൊരന്ധകാരവും വിഭോ ഭവാൻ
പറത്തുകിന്നഭസ്സിൽനിന്നു മൂടൽമഞ്ഞുപോലുമേ
വിറച്ചണഞ്ഞു വെയ്ലുകൊണ്ടിടട്ടെ വൃദ്ധഭൂ തണു-
ത്തറച്ചതൻ ഞരമ്പിലെങ്ങുമുഷ്ണരക്തമോടുവാൻ.

പൊഴിഞ്ഞു പത്രമറ്റുയർന്നു കൊമ്പു പല്ലവങ്ങൾ പോ-
യോഴിഞ്ഞിടട്ടെ പൂവണിഞ്ഞിടട്ടെ ശൂന്യശാഖകൾ
കൊഴിഞ്ഞിടട്ടെ പൂക്കൾ മിന്നിടട്ടെ കായ്മരങ്ങൾ തേൻ
വഴിഞ്ഞെഴും ഫലങ്ങളാൽ വിനമ്രമാം ശിരസ്സൊടും.

അകന്നു മിന്നുവോരുഡുക്കളന്തികത്തിലായ് ദ്രുതം
പകച്ചു മങ്ങി നിന്നിടട്ടെ ദേവ പാഞ്ഞുപോക, നീ
പുകഞ്ഞെരിഞ്ഞുടൻ പൊടിഞ്ഞു താണിടട്ടെ പർവ്വതം
നികന്നിടട്ടെ വാരിരാശി നിന്‍റെ തേർത്തടങ്ങളിൽ.

തിമിർത്തൊരീർഷ്യയാൽ തടഞ്ഞിടട്ടെ വൻ‌ഗജങ്ങളോ
തിമിംഗലങ്ങളോ ഭവൽ പഥത്തെ-അല്പദൃഷ്ടികൾ.
അമർത്തലേറ്റു മസ്തകം ഞെരിഞ്ഞവറ്റ ചോരയാൽ
സമഗ്രമന്തിവർണ്ണമാക്കിടട്ടെ കുന്നുമാഴിയും.

സമത്വമേകലൿഷ്യമേവരും സ്വതന്ത്രരെന്നുമേ
സമക്ഷമിത്തമസ്സകറ്റിയോതി ലോകമാകവേ
ക്രമപ്പെടുത്തിടും ഭവാന്‍റെ ഘോരമാം കൃപയ്ക്കു ഞാൻ
നമസ്ക്കരിപ്പു, ദേവ പോകപോക നിൻ‌വഴിക്കു നീ.