വഴിവെട്ടുന്നവരോട്‌

എൻ.എൻ. കക്കാട്

ഇരു വഴിയിൽ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതീ.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകിൽ
പലതുണ്ടേ ദുരിതങ്ങൾ.
വഴിവെട്ടാൻ പോകുന്നവനോ
പല നോമ്പുകൾ നോൽക്കേണം
പലകാലം തപസ്സു ചെയ്ത്‌
പല പീഡകളേൽക്കേണം..
കാടുകളിൽ കഠിനത കുറുകിയ
കല്ലുകളും കോമ്പല്ലുകളും
നട്ടുച്ച കിനിഞ്ഞു തിളങ്ങും
കാട്ടാറിൻ കുളിരുകളിൽ
നീരാടി തുറു കണ്ണുകളിൽ
ഉതിരക്കൊതി കത്തിച്ച്‌
ഇരുളു പുതച്ചരുളുന്നു
പശിയേറും വനവില്ലികളു.
വഴിവെട്ടാൻ പോയവരെല്ലാം
മുടിയും തലയോട്ടിയുമായി
അവിടെത്താൻ മറ്റൊരു കുന്നായ്‌
മരുവുന്നൂ ചങ്ങാതീ.
കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലൊ
കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലൊ.
ഒരുമട്ടാ കുന്നു കടന്നാൽ
കരമുട്ടിയ പുഴയല്ലോ
വിരൽ വെച്ചാൽ മുറിയുമൊഴുക്കും
മലരികളും കയവും ചുഴിയും
പാമ്പുകൾ ചീങ്കണ്ണികളുണ്ടതിൽ
അതു നീന്തണമക്കരെയെത്താൻ.
അതു നീന്താമന്നാലപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം
കടു വിഷമാണൊന്നിൽ,മറ്റതി-
ലെരി തീയും ചങ്ങാതീ.
കാവലുമുണ്ടൊന്നിൽ വിഷപ്പുക
തേവി വിടും പൂതത്താൻ.
മറ്റതിലോ തീക്കനൽ കാറി-
ത്തുപ്പും നെടുനെട്ടനരക്കൻ.
ദംഷ്ട്രകളും വിഷവും തീയും
പറ്റാത്തൊരു കവചം നേടി
പല കാലം കൊണ്ടിവതാണ്ടി
പുതു വഴി നീ വെട്ടുന്നാകിൽ
ആ വഴിയേ പൂമാലകളും
തോരണവും കുലവാഴകളും
നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും
പൊൻ പട്ടം കെട്ടിയൊരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെഴുനെള്ളിപ്പോം നിന്നെ.
വഴി വെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോൽ മാനിക്കണമല്ലോ.
പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തി കറുക്കും.
നിഴലുകൾ മേഞ്ഞണയും മേട്ടിൽ
പാല കാഞ്ഞിരം പൂത്തു ചൊരിഞ്ഞ്‌
ചരലുകളിൽ മണമിഴയുമ്പോൾ...
വഴിവില്ലിയൊഴിക്കാൻ നിന്നെ
ബലി ചെയ്‌വോം കാളിക്കൊടുവിൽ.
ദീവെട്ടിച്ചോപ്പിലിരുട്ടിൽ
നെഞ്ചു കുളിർത്തമ്മ രസിക്കും.
അമ്മ തകും പാലച്ചോട്ടിൽ
നന്മ തകും പാറക്കൂട്ടിൽ
വഴി വെട്ടിയ ഞങ്ങടെ മൂപ്പനു
മണ്ഡപമൊന്നുടനുണ്ടാക്കും.
വഴിപാടായ്‌ കാലാകാലം
'വഴിവെട്ടും വേല' കഴിക്കും.
പലവഴിയിൽ പുതുവഴിയേതെ-
ന്നെങ്ങൾക്കു പകപ്പു പെടായ്‌വാൻ
പെരുമൂപ്പൻ വഴിയെന്നിതിനെ
തൃപ്പേരു വിളിപ്പോമല്ലോ.
നീ വെട്ടിയ വഴിയിലൊരുത്തൻ
കാൽകുത്തിയശുദ്ധി വരുത്താൻ
ഇടയാകാതെങ്ങളു കാപ്പോം
ഇനി നീ പോ ചങ്ങാതീ.
പെരുവഴിയേ പോകും ഞങ്ങൾ
പുതുവഴി വഴിപാടിനു മാത്രം.