ഭൂമി 

ഒ.എൻ.വി. കുറുപ്പ്

കാണെക്കാണെ വയസ്സാവുന്നൂ
മക്കള്‍ക്കെല്ലാ;മെന്നാലമ്മേ !
വീണക്കമ്പികള്‍ മീട്ടുകയല്ലീ 
നവതാരുണ്യം നിന്‍ തിരുവുടലില്‍ ?....

ഇന്നലെയിവിടെ കുഞ്ഞിക്കാലടി –
യടയാളത്താല്‍ പൂക്കളമെഴുതീ;-
യിന്നവര്‍ വാഴ്വില്‍ വന്‍ചുമടേറ്റി-
നടന്നീടുന്നു പാഴ്ച്ചുവടൂന്നി!

ഓരോവട്ടവുമോണക്കളിയുടെ
താളമയഞ്ഞീടുന്നു ഞങ്ങളില്‍ ;
ഓണനിലാവില്‍ പുടവയുടുത്താ-
ലമ്മയ്ക്കിന്നും പുതുലാവണ്യം!

സര്‍ഗ്ഗലയങ്ങലിലൊരുപോല്‍ പുളകം-
കൊള്‍വൂ നീ; പുതുനാമ്പുകളുണരൂ;-
ന്നൊപ്പമതിന്റെ ഞരമ്പുകളില്‍ പുഴു-
പോലെയരിച്ചു നടപ്പൂ ജീര്‍ണത!

പൂവിന്നൊരു പകല്‍; പൂര്‍ണേന്ദുവിനൊരു 
രാ;വൊരുഷസ്സിനു തിരുനെറ്റിയിലെ –
പ്പൂവിരിയും വരെ;യൊരു പുരുഷായു-
സ്സൊരുപിടി നീര്‍പ്പോളകള്‍ പൊലിയും വരെ!

പൂവുമുഷസ്സും ഞാനും നിമിഷ-
ത്തിരകളിലൊഴുകിപ്പോകേ, മറ്റൊരു 
പൂവും മറ്റൊരുഷസ്സും മറ്റൊരു 
ഞാനും കനകക്കണ്ണികല്‍ കോര്‍ക്കെ,

നശ്വരനാദകണങ്ങള്‍ ഞങ്ങ,-
ളനശ്വരതേ! നിന്‍ സംഗീതത്തിന്‍-
നിശ്ചിതമാം സ്വരവിന്യാസത്തിനു 
പൂര്‍ണത ചേര്‍ത്തമൃതം നുകരുന്നൂ !