പുഴകടക്കുമ്പോൾ

ആർ. ശ്രീലത വർമ്മ

പുഴകടക്കുമ്പോൾ കവിത മൂളണം
തുഴതൻ താളത്തിൽ വിരൽ ഞൊടിയ്ക്കണം
തരളവേഗങ്ങൾ ചലിയ്ക്കും ദൂരങ്ങൾ
ചിലുചിലെയെന്ന് ചിരിയ്ക്കുമോളങ്ങൾ
ജനനതീരവും പ്രളയതീരവും
അകന്നതായ് മെല്ലെയടുത്തുവന്നതായ്
വെറുതെ തോന്നണം
മരങ്ങൾ നീങ്ങുമ്പോൾ
ഇരുണ്ട പച്ചകളിൽ ഇല പൊഴിയ്ക്കുമ്പോൾ
പുഴകടക്കുമ്പോൾ കവിത മൂളണം
കവിഞ്ഞൊഴുകുന്ന കനിവായ് മാറണം
ജലത്തിൻ കമ്പികൾ പകർന്നിടും ശ്രുതി
വയലിൻ നാദത്തിൻ മുഴക്കമാകുമ്പോൾ
സ്വരപ്രവാഹത്തിൽ മുഴുകിയങ്ങനെ
മറന്നു ഞാനെന്നിൽ മറവിയാകുമ്പോൾ
വിടർന്നു നിൽക്കുന്ന വിശുദ്ധിയിലെങ്ങും
വിചിത്ര സ്വർഗ്ഗങ്ങൾ തിരഞ്ഞു പോകണം
പുഴകടക്കുമ്പോൾ കവിത മൂളണം
തെളിഞ്ഞ നീരിന്റെ ഹൃദയമാകണം
ഉദയതാരക ദ്യുതിയിലുന്മതൻ
സ്ഫടികരശ്മികൾ തിളങ്ങി നിൽക്കുമ്പോൾ
പരക്കെ ചുറ്റിലും പ്രഭചൊരിയുന്ന
തിരിതൻ തുമ്പിലെ തെളിഞ്ഞ നാളങ്ങൾ
വിരലുപൊള്ളാതെയുഴിഞ്ഞെടുക്കണം
ഉഴിഞ്ഞെടുത്തെന്‍റെ ഉയിരിൽ ചേർക്കണം
പുഴകടക്കുമ്പോൾ കവിത മൂളണം
കവിതയിൽ ഒരു കടൽ നിറയണം..