ഒരൊറ്റ വാക്ക്

എസ്.രാഹുൽ

നീ തന്ന 
മിട്ടായിക്കവറുകൾ
നെഞ്ചോടു ചേർത്ത് 
പോക്കറ്റിൽ ഒളിപ്പിക്കാനായിരുന്നു
ഏറെയിഷ്ടം.

കവികൾ പാടിയ
ചെത്തിയും മുല്ലയും
ചെഞ്ചാറു ചുരത്തിയ ചെമ്പരത്തിയും
തേൻ കുടിച്ച തെറ്റിയും
ഞെട്ടറ്റുനരച്ചുപോയ്.

ഒരുപിടി സ്വപ്നങ്ങൾ
എന്നോ അടച്ച പുസ്തകത്തിൽ
കോറിയിട്ടിട്ടുണ്ട്.
വെളിച്ചം പാകിയ
മിന്നാമിനുങ്ങും
അതിൽ പെട്ടതോർത്തുപോകുന്നു.

ഓരോ മഴയിലും
നിന്‍റെ താളം, ലയം.
ഇത്രമാത്രം കരയാൻ
മേഘങ്ങളാരെയാകാം പ്രണയിച്ചത് ?

മുങ്ങിയ കളിവഞ്ചികളിൽ 
നിനക്കായി കുറിച്ച
കവിതകളായിരുന്നു.
മഷിപടർന്നുചത്തത്
നമ്മുടെ സ്വപ്നങ്ങൾ.

ഇനിയെഴുതുവാൻ
വാക്കുകൾ കൂട്ടിനില്ല.
ഒരൊറ്റ വാക്കു മാത്രം 
ഓർമ്മയുണ്ട് 
'നീ'.