ആ കണ്ണുനീർ

ഉള്ളൂർ എസ്. പരമേശ്വരയ്യർ

ആക്കണ്ണീർ- അതേ! പണ്ടു നാരദമഹർഷിതൻ
വാഗ്ഗങ്ഗയ്‌ക്കകം മുങ്ങിശ്ശുദ്ധമാം മനസ്സൊടും
കോൾമയിർക്കൊള്ളുന്നതാം മെയ്യൊടും തപോനിധേ!
വാല്‌മീകേ! ഭവാനാറ്റിൽ മദ്ധ്യാഹ്‌നസ്‌നാനത്തിനായ്
പോകവേ; നീഡദ്രുമപ്പുന്തേനാൽ യഥാകാല--
മാഗന്തു മന്ദാനിലന്നാതിഥ്യമാമ്മട്ടേകി
വാണിടും യുവക്രൗഞ്ചയുഗ്‌മത്തിൽ ഗൃഹേശനെ-
ബ്ബാണമെയ്‌തന്യായമായ് ലുബ്‌ധകൻ വധിക്കവേ;
വൈധവ്യശോകാഗ്നിയാൽ തപ്‌തയാം തൻപത്‌നിതൻ
രോദനം ഭൂദേവിതൻ കർണ്ണങ്ങൾ ഭേദിക്കവേ;
കണ്ടുപോലങ്ങക്കാഴ്ച-യല്ലല്ലക്കൂരമ്പുടൻ
കൊണ്ടുപോൽ, ക്കടന്നങ്ങേക്കണ്ണിലും കാരുണ്യാബ്‌ധേ!
തീക്കനൽദ്രവം കണക്കപ്പൊഴങ്ങുതിർത്തതാ--
മാക്കണ്ണീർക്കണം രണ്ടുമാർക്കുതാൻ മറക്കാവൂ!

ii

മൗലിയിൽക്കിരീടമായ് മഞ്ഞിൻകുന്നിനെച്ചൂടി
മാറിങ്കൽപ്പൂണാരമായ് വാനോരാറ്റിനെച്ചാർത്തി,
വാണിടും പുണ്യക്ഷോണി കൂടിയും സന്താപത്തിൻ
ഹാനിക്കക്കണ്ണീർക്കണം കാത്തിരിക്കതാൻ ചെയ്‌തു;
ആത്തപ, സ്സാസ്വാദ്ധ്യായ, മാപ്രജ്‌ഞ, യാവിജ്‌ഞാന,-
മാദ്ദി, ക്കാപ്പുഴക്കരപ്പൂങ്കാ, വാനട്ടുച്ചയും
മുന്നവും വായ്-പോ-രങ്ങു മൂല്യമായെന്നേകിയ-
ക്കണ്ണുനീർമു, ത്തന്നു താൻ കാവ്യകൃൽപദം നേടി.
ശ്ശാഘ്യനാം വീണാവാദച്ഛാത്രനാകിലും ഭവാ--
ന്നാക്കണ്ണീർകണ്ണാടി താൻ കാണിച്ചു രാമായണം.
അർക്കൻതൻ കരത്തിനാൽത്തങ്കമിട്ടൊരാ വൈര--
ക്കൽക്കമ്മൽ കാതിൽച്ചാർത്തിക്കാരുണ്യസ്‌മിതം തൂകി,
ഭർത്താവിൻ ശ്രുത്യുക്തിയാൽ കല്‌പിച്ച ജിഹ്വാഗ്രം വി--
ട്ടെത്തിനാൾ നൃത്തംവയ്‌പാൻ വാഗ്‌ദേവിയങ്ങേ നാവിൽ.

iii

അക്കണ്ണീർ നടയ്‌ക്കൽനിന്നർത്ഥിക്കൊരാഢ്യൻവീഴ്‌ത്തും
കൈക്കുംബിൾത്തണ്ണീർ ഭള്ളിൻ ശൗല്‌ക്കികേയകംഅല്ല,
അങ്ങും പണ്ടാ-വേടന്റെ വൃത്തിതാൻ കൈക്കൊണ്ടുപോ--
ലങ്ങെക്കൈയമ്പും ഖഗപ്രാണങ്ങൾ ഭക്ഷിച്ചുപോൽ.
നൂതനമങ്ങുതിർ-ത്തൊ-രക്കണ്ണീ, രതിന്മൂലം
സ്വാനുഭൂതിയാൽ ശുദ്ധം--സ്വാനുപാതത്താൽ ശുഭം.
പാർത്തിടാമങ്ങേസ്സൂക്തിയോരോന്നുമദ്ദിവ്യാശ്രു--
തീർത്ഥത്തിൽ മജ്ജിക്കയാൽ സ്‌നിഗ്‌ദ്ധമായ്, പ്രസന്നമായ്
ശാസിച്ചൂ ചെങ്കോലേന്തി ലോകത്തെദ്ധർമ്മം; പിന്നെ-
ബ്‌ഭാഷിച്ചൂ സൗഹാർദ്ദത്തിൽ തന്മാർഗ്ഗം ചരിക്കുവാൻ;
ആന്തരം ഫലിച്ചീല; വേണമായതിന്നോമൽ-
കാന്തതൻ പൂപ്പുഞ്ചിരിക്കൊഞ്ചലും കൺകോണേറും.
അത്തരം കാവ്യാങ്ഗനാരത്‌നത്തെജ്ജനിപ്പിപ്പാൻ
ശക്തനായ്‌ത്തീർന്നൂ ഭവാനക്കണ്ണീരുതിർക്കവേ.
ആക്കണ്ണീർ പതിക്കയാലാർദ്രമാം ഭൂഭാഗം താ-
നാക്കംപൂണ്ടഹിംസയാമൗഷധിക്കാരാമമായ്.
അപ്പക്ഷിക്കന്നാളിലങ്ങത്തരം നൈവാപാംബു-
തർപ്പിക്കെജ്ജപിച്ചതാം "മാനിഷാദാ"ദ്യം മന്ത്രം-
ആദ്യത്തെച്ചതുഷ്പാത്താം ഗായത്രി-ധരിത്രിത--
ന്നാർത്തിയെശ്ശമിപ്പിക്കും കാമധേനുവുമായി.
"ചേണിലിബ്രഹ്മാണ്ഡത്തെയേകനീഡമായേവൻ
കാണുവോനദ്ധന്യൻതാൻ ക്രാന്തദർശനൻ കവി."
ഇത്തത്വം പഠിപ്പിപ്പൂ ലോകത്തെബ്ഭവാന്റെയ---
ത്തപ്തമാം ബാഷ്പാംബുവിൻ സമ്പാതം പുരാതനം
ആ നറുംതണ്ണീരൂറ്റിൽനിന്നു താൻ പാഞ്ഞീടുന്നു
നൂനമിപ്പൊഴും സാക്ഷാൽ സാഹിതീസരസ്വതി.
ആനൃ-ശംസ്യധർമ്മോപജ്ഞാതാവേ! നമസ്കാര---
മാനന്ദഘണ്ടാമാർഗ്ഗധാതാവേ! നമസ്കാരം!