അമ്മയും മകനും 

ഉള്ളൂർ എസ്. പരമേശ്വരയ്യർ


ആടിയും പാടിയും മുറ്റ--ത്തെങ്ങു-
      മോടിക്കളിക്കുന്ന കുട്ടൻ ;

    പുഞ്ചിരിതഞ്ചും മൊഴികൊ--ണ്ടാർക്കും
      നെഞ്ചലിയിക്കുന്ന--കുട്ടൻ ;

    അമ്മയുമച്ഛനും കൈമെയ്--മറ-
      ന്നുമ്മവെച്ചീടുന്ന കുട്ടൻ ;

    കുട്ടന്റെയച്ഛൻ മകനെ--യയ്യോ !
      വിട്ടതാ പോകുന്നു വിണ്ണിൽ.

 മാറത്തലച്ചമ്മ വീഴ് വൂ--മേനി-
      യാറാത്ത കണ്ണീരിൽ മുക്കി.

    ഒന്നുമറിയാത്ത കുട്ട--നുടൻ
      മുന്നിൽത്തിടുക്കത്തിലെത്തി.

    തായയെക്കെട്ടിപ്പുണർന്നു ;--പൊട്ടി-
      പ്പായുന്ന കണ്ണീർ തുടച്ചു.

    "അമ്മേ, കരവതെന്തമ്മേ ?--യെന്നാ-
      ണമ്മണിപ്പൈതലിൻ ചോദ്യം.

ഉത്തരമെന്തു പറയു--മവൾ ?
      പുത്രനെത്താങ്ങിയെടുത്തു.

    "എൻ മകനേ, നിന്റെയച്ഛൻ--തങ്കം,
      നമ്മെ വെടിഞ്ഞെങ്ങോ പോയി."

    "പച്ചപ്പൊളിയിതു" ചൊന്നാൻ--മക-
      "നച്ഛനുറങ്ങുകയല്ലേ ?"

    "അല്ലിതുറക്കമല്ലയ്യോ  !--കുഞ്ഞേ,
      ഇല്ലിതിൽ നിന്നൊരുണരൽ."        

  "അമ്മേ, വിളിക്കാം ഞാ,നച്ഛൻ--പെട്ടെ-
      ന്നെൻ വിളികേട്ടാലുണരും."

    "അച്ഛാ, വിളിക്കയാണച്ഛാ,--കുട്ട-
      നൊച്ചകേട്ടൊന്നെഴുനേൽക്കൂ !

    അമ്മയെക്കള്ളിയെന്നോതി--ക്കുറേ
      നമ്മൾക്കു പൊട്ടിച്ചിരിക്കാം."

    എത്ര വിളിക്കുകിലെന്താ--വിളി
      ചത്തപിണമുണ്ടോ കേൾപ്പൂ ?

  പേടിച്ചു തായതൻ മുന്നിൽ--മുഖം
      വാടിത്തളർന്നെത്തിയുണ്ണി.

    "അമ്മ പറഞ്ഞതു നേരാ--ണച്ഛൻ
      നമ്മെ വെടിഞ്ഞതു തന്നെ.

    എങ്ങുപോ, യെങ്ങുപോയ് ? ചൊന്നാ--ലുട-
      നങ്ങു ഞാൻ ചെന്നു വിളിക്കാം.

    പന്തിനും പാവയ്ക്കും വേണ്ടീ--ട്ടൊരു
      ശണ്ഠകൂടില്ലെന്നുമോതാം."         

  അമ്മ പറഞ്ഞു : "മകനേ--യങ്ങു
      നമ്മൾക്കു ചെല്ലുവാൻ മേലാ.

    ദൈവം വിളിച്ചിട്ടുപോയ് നി--ന്നച്ഛ-
      നാവതൊന്നില്ലല്ലോ നമ്മാൽ."

    "അച്ഛനില്ലാത്തവനാണോ ദൈവ-"
      "മച്ഛനുമമ്മയുമറ്റോൻ."

    അച്ഛനില്ലാഞ്ഞാലതിന്നു--നമ്മോ-
      ടീച്ചതി ചെയ്യാമോ തായേ ?

    എങ്ങവൻ ചെന്നു മറഞ്ഞു--നമ്മൾ-
      ക്കിങ്ങനെയത്തൽ വരുത്തി ?"

    "വിണ്ണിലിരിപ്പവൻ ദൈവം--കട്ട,
      മണ്ണിലുമുള്ളവൻ തന്നെ.

    എങ്ങും നിറഞ്ഞോരവനെ--നമ്മൾ-
      ക്കെങ്ങൊരേടത്തുണ്ടെന്നോതാം ?"       

  കുട്ടനുടനൊരു കല്ലും--കൊണ്ടു
      തട്ടിലൊരോട്ടമായോടി.

    "നിങ്കളിയെന്തിതെന്നുണ്ണി ?"--എന്നു
      മങ്കവനെത്തടുത്തു.

    "വാനത്തൊളികയോ ചെയ്തു--ദൈവം?
      ഞാനതു കണ്ടിരുന്നാലോ ?

    കല്ലുകൊണ്ടൊന്നെറിഞ്ഞോട്ടെ--ഞാനാ-
      ക്കള്ളന്റെ കാലൊടിച്ചോട്ടെ.

    നാളെയും വന്നിടൊല്ലല്ലോ--കട-
      ന്നാളുകളെക്കൊണ്ടുപോകാൻ,

    അല്ലെങ്കിൽ വിട്ടുതരട്ടേ--വേഗം
      നല്ലൊരെന്നച്ഛനെയങ്ങോർ."         

  ഏതൊരു മട്ടിൽക്കരയും--തള്ള-
      യേതൊരുമട്ടിൽച്ചിരിക്കും ?

    "തങ്കമേ, ദൈവത്തിൻ മെയ്യിൽ--ച്ചെന്നു
      നിൻ കല്ലു കൊള്ളുകയില്ല :

    വന്നു തിരിച്ചതു വീഴു--മപ്പോൾ
      നിന്നിളം പൂമെയ് മുറിയും.

    കുമ്പിട്ടുനിന്നു തൊഴുതാ--ലവ-
      നൻപിൽ നിന്നച്ഛനായ് ത്തീരും "      

 ആ മൊഴി കേൾക്കവേ കുഞ്ഞിൻ--പനീർ-
      പ്പു മുഖമൊന്നു മലർന്നു.

    "തീരുമോ ? നേരു പറയൂ !--തായേ."
      "തീരും ; ഞാനാണയിട്ടോതാം."

    "എന്തുതരുമച്ഛനായാൽ?"--നിന-
      ക്കെന്തും നിനച്ചതു നൽകും."

    "അമ്മയേയും കൊണ്ടുപോമോ--വന്നാ-
      ലമ്മയുമില്ലാത്തോനല്ലേ ?"

    "ഇല്ലില്ല ; കൂപ്പിത്തൊഴുതാ--ലവ-
      നല്ലും പകലും തുണയ്ക്കും."       

 'ആവട്ടെ'യെന്നു പറഞ്ഞു--പൈതൽ
      ദൈവത്തോടിങ്ങനെ നേർന്നു.

    "കൂറെന്നിലില്ലാത്തോരച്ഛ--നെങ്ങോ
      ദൂരത്തുപോയ്പോലും ; പോട്ടെ.

    "കൂറുള്ളോരച്ഛനാണങ്ങെ--ന്നമ്മ
      നേരുചെയ്തു ഞാൻ കേട്ടു.

    നിച്ചലുമങ്ങയെകൂപ്പാ--മിനി-
      യച്ഛ്നെനിക്കാരു വേറെ ?"       

നാഥന്‍റെ കാര്യം മറന്നു--നല്ലാർ.
      പൈതലിൻ പാൽമൊഴി കേൽക്കേ ;

    'ഓമനേ ! യെന്നുവിളിച്ചു--കുഞ്ഞിൻ
      കോമളപ്പൂമെയ് മുകർന്നു.