അമ്മയും മകനും
ഉള്ളൂർ എസ്. പരമേശ്വരയ്യർ
ആടിയും പാടിയും മുറ്റ--ത്തെങ്ങു-
മോടിക്കളിക്കുന്ന കുട്ടൻ ;
പുഞ്ചിരിതഞ്ചും മൊഴികൊ--ണ്ടാർക്കും
നെഞ്ചലിയിക്കുന്ന--കുട്ടൻ ;
അമ്മയുമച്ഛനും കൈമെയ്--മറ-
ന്നുമ്മവെച്ചീടുന്ന കുട്ടൻ ;
കുട്ടന്റെയച്ഛൻ മകനെ--യയ്യോ !
വിട്ടതാ പോകുന്നു വിണ്ണിൽ.
മാറത്തലച്ചമ്മ വീഴ് വൂ--മേനി-
യാറാത്ത കണ്ണീരിൽ മുക്കി.
ഒന്നുമറിയാത്ത കുട്ട--നുടൻ
മുന്നിൽത്തിടുക്കത്തിലെത്തി.
തായയെക്കെട്ടിപ്പുണർന്നു ;--പൊട്ടി-
പ്പായുന്ന കണ്ണീർ തുടച്ചു.
"അമ്മേ, കരവതെന്തമ്മേ ?--യെന്നാ-
ണമ്മണിപ്പൈതലിൻ ചോദ്യം.
ഉത്തരമെന്തു പറയു--മവൾ ?
പുത്രനെത്താങ്ങിയെടുത്തു.
"എൻ മകനേ, നിന്റെയച്ഛൻ--തങ്കം,
നമ്മെ വെടിഞ്ഞെങ്ങോ പോയി."
"പച്ചപ്പൊളിയിതു" ചൊന്നാൻ--മക-
"നച്ഛനുറങ്ങുകയല്ലേ ?"
"അല്ലിതുറക്കമല്ലയ്യോ !--കുഞ്ഞേ,
ഇല്ലിതിൽ നിന്നൊരുണരൽ."
"അമ്മേ, വിളിക്കാം ഞാ,നച്ഛൻ--പെട്ടെ-
ന്നെൻ വിളികേട്ടാലുണരും."
"അച്ഛാ, വിളിക്കയാണച്ഛാ,--കുട്ട-
നൊച്ചകേട്ടൊന്നെഴുനേൽക്കൂ !
അമ്മയെക്കള്ളിയെന്നോതി--ക്കുറേ
നമ്മൾക്കു പൊട്ടിച്ചിരിക്കാം."
എത്ര വിളിക്കുകിലെന്താ--വിളി
ചത്തപിണമുണ്ടോ കേൾപ്പൂ ?
പേടിച്ചു തായതൻ മുന്നിൽ--മുഖം
വാടിത്തളർന്നെത്തിയുണ്ണി.
"അമ്മ പറഞ്ഞതു നേരാ--ണച്ഛൻ
നമ്മെ വെടിഞ്ഞതു തന്നെ.
എങ്ങുപോ, യെങ്ങുപോയ് ? ചൊന്നാ--ലുട-
നങ്ങു ഞാൻ ചെന്നു വിളിക്കാം.
പന്തിനും പാവയ്ക്കും വേണ്ടീ--ട്ടൊരു
ശണ്ഠകൂടില്ലെന്നുമോതാം."
അമ്മ പറഞ്ഞു : "മകനേ--യങ്ങു
നമ്മൾക്കു ചെല്ലുവാൻ മേലാ.
ദൈവം വിളിച്ചിട്ടുപോയ് നി--ന്നച്ഛ-
നാവതൊന്നില്ലല്ലോ നമ്മാൽ."
"അച്ഛനില്ലാത്തവനാണോ ദൈവ-"
"മച്ഛനുമമ്മയുമറ്റോൻ."
അച്ഛനില്ലാഞ്ഞാലതിന്നു--നമ്മോ-
ടീച്ചതി ചെയ്യാമോ തായേ ?
എങ്ങവൻ ചെന്നു മറഞ്ഞു--നമ്മൾ-
ക്കിങ്ങനെയത്തൽ വരുത്തി ?"
"വിണ്ണിലിരിപ്പവൻ ദൈവം--കട്ട,
മണ്ണിലുമുള്ളവൻ തന്നെ.
എങ്ങും നിറഞ്ഞോരവനെ--നമ്മൾ-
ക്കെങ്ങൊരേടത്തുണ്ടെന്നോതാം ?"
കുട്ടനുടനൊരു കല്ലും--കൊണ്ടു
തട്ടിലൊരോട്ടമായോടി.
"നിങ്കളിയെന്തിതെന്നുണ്ണി ?"--എന്നു
മങ്കവനെത്തടുത്തു.
"വാനത്തൊളികയോ ചെയ്തു--ദൈവം?
ഞാനതു കണ്ടിരുന്നാലോ ?
കല്ലുകൊണ്ടൊന്നെറിഞ്ഞോട്ടെ--ഞാനാ-
ക്കള്ളന്റെ കാലൊടിച്ചോട്ടെ.
നാളെയും വന്നിടൊല്ലല്ലോ--കട-
ന്നാളുകളെക്കൊണ്ടുപോകാൻ,
അല്ലെങ്കിൽ വിട്ടുതരട്ടേ--വേഗം
നല്ലൊരെന്നച്ഛനെയങ്ങോർ."
ഏതൊരു മട്ടിൽക്കരയും--തള്ള-
യേതൊരുമട്ടിൽച്ചിരിക്കും ?
"തങ്കമേ, ദൈവത്തിൻ മെയ്യിൽ--ച്ചെന്നു
നിൻ കല്ലു കൊള്ളുകയില്ല :
വന്നു തിരിച്ചതു വീഴു--മപ്പോൾ
നിന്നിളം പൂമെയ് മുറിയും.
കുമ്പിട്ടുനിന്നു തൊഴുതാ--ലവ-
നൻപിൽ നിന്നച്ഛനായ് ത്തീരും "
ആ മൊഴി കേൾക്കവേ കുഞ്ഞിൻ--പനീർ-
പ്പു മുഖമൊന്നു മലർന്നു.
"തീരുമോ ? നേരു പറയൂ !--തായേ."
"തീരും ; ഞാനാണയിട്ടോതാം."
"എന്തുതരുമച്ഛനായാൽ?"--നിന-
ക്കെന്തും നിനച്ചതു നൽകും."
"അമ്മയേയും കൊണ്ടുപോമോ--വന്നാ-
ലമ്മയുമില്ലാത്തോനല്ലേ ?"
"ഇല്ലില്ല ; കൂപ്പിത്തൊഴുതാ--ലവ-
നല്ലും പകലും തുണയ്ക്കും."
'ആവട്ടെ'യെന്നു പറഞ്ഞു--പൈതൽ
ദൈവത്തോടിങ്ങനെ നേർന്നു.
"കൂറെന്നിലില്ലാത്തോരച്ഛ--നെങ്ങോ
ദൂരത്തുപോയ്പോലും ; പോട്ടെ.
"കൂറുള്ളോരച്ഛനാണങ്ങെ--ന്നമ്മ
നേരുചെയ്തു ഞാൻ കേട്ടു.
നിച്ചലുമങ്ങയെകൂപ്പാ--മിനി-
യച്ഛ്നെനിക്കാരു വേറെ ?"
നാഥന്‍റെ കാര്യം മറന്നു--നല്ലാർ.
പൈതലിൻ പാൽമൊഴി കേൽക്കേ ;
'ഓമനേ ! യെന്നുവിളിച്ചു--കുഞ്ഞിൻ
കോമളപ്പൂമെയ് മുകർന്നു.